രാജ്യത്ത് പലഭാഗത്തും ഡ്രൈവിങ് ലൈസൻസ് (driving license) സ്മാർട്ടായി കഴിഞ്ഞു. ഇനിയിതാ കേരളത്തിലും smart card driving license അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. കേരളത്തിലെ സ്മാർട് ഡ്രൈവിങ് ലൈസൻസ് കാർഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (വ്യാഴാഴ്ച) നിർവഹിക്കും. ഇതോടെ ഇനിമുതൽ ലാമിനേറ്റ് ചെയ്ത ഡ്രൈവിങ് ലൈസൻസ് കാർഡുകൾ വിട്ട് കേരളവും നൂതന ടെക്നോളജി ഉൾപ്പെടുത്തിയ സ്മാർട് കാർഡുകളിലേക്ക് ചുവടുവയ്ക്കുകയാണ്.
കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം മുന്നോട്ടുവച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് 7 സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുള്ള ഡ്രൈവിങ് ലൈസൻസ് കാർഡ് നിർമിച്ചിരിക്കുന്നത്. സീരിയൽ നമ്പർ, QR കോഡ്, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, UV എംബ്ലംസ്, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഗില്ലോച്ചെ പാറ്റേൺ എന്നിവയാണ് ഈ സുരക്ഷാ ഫീച്ചറുകൾ.
ഉടമയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അടങ്ങിയിട്ടുള്ള 64 kb മെമ്മറിയുടെ എംബഡഡ് മൈക്രോപ്രൊസസർ ചിപ്പും കാർഡിലുണ്ട്. ഈ ഒരൊറ്റ കാർഡിൽ ലൈസൻസ് കാർഡ് ഉടമയുടെ സർവ്വ വിവരങ്ങളും ലഭിക്കുന്നതാണ്.
എങ്കിലും കേരളത്തിലെ സ്മാർട് ഡ്രൈവിങ് ലൈസൻസ് കാർഡിൽ ഈ ചിപ്പുകൾ ഉണ്ടായിരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. മൈക്രോപ്രൊസസർ ചിപ്പുകൾ ഉൾപ്പെടുത്തുന്നതിലെ സാങ്കേതിക പരിമിതികളാണ് ഇതിന് കാരണം.