ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇ- റുപ്പി വൗച്ചറുകള്‍ നല്‍കാമെന്ന പ്രഖ്യാപനവുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (RBI). ഇ-റുപ്പി സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഇതര കമ്പനികൾക്കും ഇ-റുപ്പി വൗച്ചറുകൾ നൽകാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ബാങ്കുകൾ വഴിയാണ് ഇ-റുപ്പി വൗച്ചറുകൾ ലഭ്യമാക്കുന്നത്. പുതിയ തീരുമാനപ്രകാരം മറ്റു ധനകാര്യ സ്ഥാപനങ്ങൾ വഴിയും ഇ റുപ്പി വൗച്ചറുകൾ ലഭ്യമാകും.
വ്യക്തികൾക്കായി ഇ-റുപി വൗച്ചറുകൾ ഇഷ്യൂ ചെയ്യാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നിർദേശിച്ചു. കൂടാതെ, ഇഷ്യു ചെയ്യുന്ന പ്രക്രിയയും, റിഡംപ്ഷനും നിലവിലെ ചട്ടക്കൂടിന്റെ ചില വശങ്ങൾ ഉപയോഗിച്ച് ലളിതമാക്കാനും നിർദേശിച്ചിട്ടുണ്ട്. ഇ-റുപി ഡിജിറ്റൽ വൗച്ചറുകളുടെ പ്രയോജനം വിശാലമായ രീതിയൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കും. ആർബിഐയുടെ ദ്വൈമാസ ധനനയ യോഗത്തിന് ശേഷമാണ് ഗവർണർ ശക്തികാന്ത ദാസ് ഇക്കാര്യം പറഞ്ഞത്.
2021-ലാണ് കേന്ദ്രസർക്കാരും നാഷണൽ പേയ്മെന്റ് കോർപ്പറേഷനും ചേർന്ന് ഇ-റുപ്പി വൗച്ചറുകൾ അവതരിപ്പിച്ചത്. ഇത് വഴി രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകൾ വർധിപ്പിക്കുകയാണ് ലക്ഷ്യം. കറൻസി രഹിതമായ ഡിജിറ്റൽ വൗച്ചറുകളാണ് ഇ-റുപ്പി. ഒരു ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് , പ്രീ പെയ്ഡ് ഗിഫ്റ്റ് വൗച്ചർ എന്നിങ്ങനെ ഏതെങ്കിലും രൂപത്തിൽ ഉപഭോക്താക്കളുടെ മൊബൈൽ ഫോണിലേക്കാണ് ഇത് ലഭിക്കുക. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ആപ്പ്, ബാങ്ക് അക്കൗണ്ട് എന്നിവയുടെ ആവശ്യമില്ലാതെ, ബന്ധപ്പെട്ട സ്ഥലങ്ങളിൽ നൽകി റഡീം ചെയ്യാം.
കൂടാതെ വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്കുള്ള പേയ്‌മെന്റ് ഓപ്ഷനുകൾ വിപുലീകരിക്കുന്നതിനും തീരുമാനമായി .ഇതിന്റെ ഭാഗമായി എ.ടി.എമ്മുകളിലും പി.ഒ.എസ് മെഷീനുകളിലും ഓൺലൈൻ ഇടപാടിനും റുപേ പ്രീപെയ്ഡ് ഫോറെക്സ് കാർഡുകൾ അനുവദിക്കാൻ ആർബിഐ ഇന്ത്യയിലെ ബാങ്കുകൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. ഈ നടപടികൾ റുപേ കാർഡുകളുടെ ആഗോള തലത്തിലുള്ള സ്വീകാര്യത വർധിപ്പിക്കുമെന്ന് ആർ ബി ഐ ഗവർണർ ശക്തികാന്തദാസ് പറഞ്ഞു.