റോഡപകടം കുറയ്ക്കുക ലക്ഷ്യം; കേരളത്തിലെ റോഡ് നോക്കാൻ ഇനി AI ടെക്നോളജി

Updated on 18-Apr-2023
HIGHLIGHTS

റോഡ് സുരക്ഷയ്ക്ക് ഇനി AI ടെക്നോളജി വരുന്നു

കേരള മന്ത്രിസഭായോഗത്തിലാണ് തീരുമാനം

അശാസ്ത്രീയ നിർമാണവും, അശ്രദ്ധയും, മതിയായ സുരക്ഷാ ഉപകരണങ്ങളുടെ അഭാവവുമാണ് ഒരുപരിധി വരെ സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിക്കാനുള്ള കാരണങ്ങൾ. പോയ വർഷം നടന്ന 13,334 റോഡപകടങ്ങളിലായി 1,288 പേരുടെ ജീവൻ പൊലിഞ്ഞുവെന്നാണ് കണക്ക്. 

പ്രതിവർഷം റോഡപകടങ്ങൾ പെരുകുകയാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്ത് ജോലിയും ഇനി ചാറ്റ്ജിപിറ്റി, ബിങ് പോലുള്ള എഐ സാങ്കേതിക വിദ്യയിലൂടെ നിസ്സാരമെന്ന് തെളിയിക്കുന്ന യുഗത്തിൽ, റോഡപകടത്തിനും AI ടെക്നോളജി (AI Technology) ഉപയോഗിക്കാൻ തയ്യാറെടുക്കുകയാണ് കേരള സർക്കാർ.

റോഡിൽ ഇനി കളിയില്ല; AI നോക്കിക്കോളും

റോഡിലെ അമിത വേഗതയും, അധികൃത പാക്കിങ് പോലുള്ള നിയമലംഘനങ്ങളും, അശ്രദ്ധയും അപകടങ്ങളും നിരീക്ഷിക്കാനായി ഇനിമുതൽ എഐ വരുന്നു. അതായത്, നിരത്തിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകൾ ഉപയോഗിച്ചായിരിക്കും AI പ്രവർത്തിക്കുന്നത്. Fully Automated Traffic Enforcement System എന്നാണ് ഈ പുതിയ സംവിധാനത്തിന്റെ പേര്. ഇതുപയോഗിച്ച് AI റോഡ് നിരീക്ഷിക്കും.

വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തുന്നതിന് കടിഞ്ഞാണിടും എന്ന് മാത്രമല്ല, വാഹനം ഇടിച്ച് നിർത്താതെ പോകുന്നവരെയും, ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെയുമെല്ലാം കണ്ടെത്താൻ ഈ AI സാങ്കേതിക വിദ്യയ്ക്ക് സാധിക്കും.  സേഫ് കേരള പദ്ധതിയുടെ ഭാഗമായി കെൽട്രോൺ ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ കീഴിൽ വരുന്ന Fully Automated Traffic Enforcement Systemന്റെ ചെലവ് ഏകദേശം 230 കോടി രൂപയോളം വരും. പദ്ധതി നടപ്പിലാക്കാനുള്ള അനുമതി മന്ത്രിസഭായോഗം നൽകിയെന്നാണ് ലഭിക്കുന്ന വിവരം.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :