സ്വകാര്യത- സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ഇന്ത്യയിൽ നിന്നും നിരോധിച്ച ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ (BGMI) തിരിച്ചുവരുന്നു. കേന്ദ്ര സർക്കാർ BGMIയ്ക്ക് പ്രവർത്തനം പുനരാരംഭിക്കാനുള്ള അനുമതി നൽകിയതായി കൊറിയൻ ബ്രാൻഡ് Krafton തന്നെ അറിയിച്ചു. PUBG പ്രിയർക്ക് ഏറെ സന്തോഷകരമായ വാർത്തയാണിത്. കഴിഞ്ഞ ജൂലൈയിലായിരുന്നു Battlegrounds Mobile Indiaയെ ഇന്ത്യ നീക്കം ചെയ്തത്. ആപ്പിൾ സ്റ്റോറുകളിൽ നിന്നും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും Battlegroundsനെ പുറത്താക്കിയിരുന്നു.
എന്നാൽ ഇപ്പോൾ ഗൂഗിൾ പ്ലേയിൽ ഈ ഗെയിം ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ലഭ്യമാണെന്നാണ് ലഭിക്കുന്ന വിവരം. ആപ്പിൾ ഫോണുകളിൽ ഇത് ലഭിക്കുന്നതിനെ പറ്റി സ്ഥിരീകരണം ഒന്നുമില്ല. നിലവിൽ അതിനാൽ തന്നെ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമാണ് ഇത് ലഭ്യമാകുക.
ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും പ്രതിരോധത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി 2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69A അനുസരിച്ചാണ് PUBG നിരോധിച്ചത്. Battlegrounds എന്ന വീഡിയോ ഗെയിമിനൊപ്പം 117 ചൈനീസ് ആപ്ലിക്കേഷനുകളും പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിരുന്നു. അന്ന് ഏകദേശം 33 ദശലക്ഷം ഉപയോക്താക്കളായിരുന്നു പബ്ജിയ്ക്ക് ഇന്ത്യയിൽ മാത്രമുണ്ടായിരുന്നത്. 2020 സെപ്തംബറിലാണ് വീഡിയോ ഗെയിം നിരോധനം നേരിട്ടത്.
ഇപ്പോൾ ആൻഡ്രോയിഡ് ഫോണുകളിൽ പ്ലേ സ്റ്റോറിൽ ഈ PUBG ഗെയിമിനുള്ള ഔദ്യോഗിക ആപ്ലിക്കേഷനുകൾ ലഭ്യമാണെങ്കിലും, ഏതാനും കർശന നിബന്ധനകളും കമ്പനി മുന്നോട്ട് വയ്ക്കുന്നു. അതായത്, 18 വയസ്സിന് താഴെയുള്ളവർക്കാണ് നിബന്ധന. പ്രായം 18 വയസിൽ കുറവാണെങ്കിൽ 3 മണിക്കൂർ മാത്രമാണ് ഗെയിം കളിക്കാൻ സാധിക്കൂ എന്ന് ക്രാപ്റ്റൺ വിശദീകരിക്കുന്നു. കൂടാതെ, കുട്ടികളുടെ മാതാപിതാക്കളോ രക്ഷിതാക്കളോ ഇതിന് അനുമതി ചെയ്തുകൊണ്ട് മാത്രമാണ് വീഡിയോ ഗെയിം കളിയ്ക്കാനാകുക. മാത്രമല്ല, ഉപയോക്താവിന്റെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് BGMI ഒരു ഔദ്യോഗിക രേഖ ആവശ്യപ്പെടാനും സാധ്യതയുണ്ട്.
അതുപോലെ 18 വയസിന് താഴെയുള്ളവർക്ക് ഗെയിമിന്റെ പെയ്ഡ് സേവനം ഉപയോഗിക്കുന്നതിനുള്ള പരമാവധി തുക 7,000 രൂപ ആക്കിയും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. മാത്രമല്ല, ഓരോ ദിവസത്തെയും വിനിമയ നിരക്ക് അനുസരിച്ച് ഈ തുകയിലും മാറ്റം വന്നേക്കാം.
വീഡിയോ ഗെയിമിങ്ങിലും മറ്റുമായി മാതാപിതാക്കളുടെ അനുമതി ഇല്ലാതെ കുട്ടികൾ അമിതമായി പണം ചെലവഴിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു നടപടി.
ഇതിനെല്ലാം പുറമെ അടുത്ത 3 മാസത്തേക്ക് ആപ്ലിക്കേഷനിലെ പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ സൂഷ്മമായി നിരീക്ഷിക്കുമെന്നാണ് ലഭിക്കുന്ന വിവരം.